തൃശ്ശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പൻ ചന്ദ്രശേഖറിന്റെ ആക്രമണത്തിൽ ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. അക്രമകാരിയായതിനാൽ ആനക്കോട്ടയ്ക്ക് അകത്തുതന്നെ തളച്ച ചന്ദ്രശേഖറിനെ ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കി വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം.
25 വര്‍ഷത്തിന് ശേഷമാണ് ആനയെ പുറത്തിറക്കുന്നത്. അക്രമമുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയാണിത്. മൂന്ന് തവണ മയക്കുവെടികൊണ്ട് തളയ്‌ക്കേണ്ട വിധത്തിൽ പ്രശനങ്ങൾ ആന മുമ്പ് ഉണ്ടാക്കിയിരുന്നു . ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപത്തും ആന പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് മുൻ പാപ്പാന്മാർ പറയുന്നത്.