തിരുവനന്തപുരം: മലയാളം സർവ്വകലാശാല വി സി നിയമനത്തിൽ ഗവർണറുടെ കത്ത് തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിലവിലെ വി സി യുടെ കാലാവധി കഴിഞ്ഞതോടെ പുതിയ വി സി നിയമനത്തിന് യു ജി സി ചട്ടങ്ങളനുസരിച്ച് രാജ്ഭവൻ നീക്കങ്ങൾ ആരംഭിച്ചിരുന്നു. വി സി യെ കണ്ടത്താനായി സേർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അതിലേക്കായി ഗവർണറുടെയും യു ജി സി യുടെയും പ്രതിനിധികളെ നിർദ്ദേശിച്ചതായും സർക്കാരിന്റെ പ്രതിനിധി ആരാണെന്ന് നിശ്ചയിച്ച് അറിയിക്കണമെന്നും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് ഉന്നത വിദ്യാഭ്യാസമന്ത്രി തള്ളിയെന്നു മാത്രമല്ല പുതിയ നിയമമനുസരിച്ചുള്ള സെർച്ച് കമ്മിറ്റിയാണ് നിലവിൽ വരേണ്ടതെന്ന് ഫയലിൽ കുറിക്കുകയും ചെയ്തു.
എന്നാൽ മന്ത്രി ചൂണ്ടിക്കാട്ടിയ നിയമം ഇനിയും പ്രാബല്യത്തിൽ വന്നിട്ടില്ല. നിയമസഭ പാസാക്കിയെങ്കിലും അതിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. അതുകൊണ്ടുതന്നെ മലയാളം സർവ്വകലാശാല വി സി നിയമനത്തിൽ വീണ്ടും സർക്കാർ ഗവർണർ പോർമുഖം തുറക്കപ്പെടും എന്ന് ഏറെക്കുറെ ഉറപ്പാണ്. സർവ്വകലാശാലകളിൽ എൽ ഡി എഫ് അനധികൃത രാഷ്ട്രീയ നിയമനങ്ങൾ നടത്തുകയാണെന്ന പരാതി ഗവർണർ നേരത്തെ ഉന്നയിച്ചിരുന്നു. വിഷയത്തിൽ സുപ്രീംകോടതിയടക്കം നടത്തിയ ഇടപെടലുകളിൽ യു ജി സി ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയിരുന്നു.