ദാവൂദ് ഇബ്രാഹിമിന്റെ സഹായിയും മലയാളിയുമായ അബ്ദുൾ മജീദ് കുട്ടി അറസ്റ്റിൽ. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നും ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണങ്ങൾക്കായി രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച കേസിലടക്കം അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഇയാൾ.
1997ലെ റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുന്നതിനായാണ് ഇയാളുടെ നേതൃത്വത്തിൽ സ്‌ഫോടക വസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചത്. ആക്രമണം നടത്താനായി 106 പിസ്റ്റളുകളും 750 ഓളം വെടിയുണ്ടകളും നാല് കിലോഗ്രാം ആർഡിഎക്‌സും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് മജീദ് അയച്ചിരുന്നു.
കേസിലെ മറ്റു പ്രതികളെല്ലാം അറസ്റ്റിലായെങ്കിലും അബ്ദുൾ മജീദ് ഒളിവിൽ കഴിയുകയായിരുന്നു. 24 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ ഭീകര വിരുദ്ധ സേനയുടെ വലയിലായിരിക്കുന്നത്. വ്യാജ മേൽവിലാസം നൽകി മറ്റൊരു പേരിൽ ഇയാൾ ജാർഖണ്ഡിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ ഗുജറാത്ത് എടിഎസിൻറെ പിടിയാലാകുന്നത്. ഇത് ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടെ നിർണ്ണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.