രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചലച്ചിത്ര താരം രജനികാന്തിനെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുളളതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. എന്നാല്‍ ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജിനി ഹൈദരാബാദിലായിരുന്നു.ഷൂട്ടിങ് സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ രജിനി കോവിഡ് നെഗറ്റീവാണെന്ന് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. പിന്നീടാണ് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.