ദില്ലി : പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിൻവലിച്ച് തടിതപ്പാൻ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂനയുടെ ശ്രമം. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ ടൂറിസം സാധ്യതകളാണ് മോദിയുടെ സന്ദർശനത്തിന് പിന്നാലെ ചർച്ചയായത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതായി മാലി മന്ത്രി എക്സിൽ കുറിക്കുകയായിരുന്നു. ബീച്ച് ടൂറിസത്തിൻ്റെ വിഷയത്തിൽ മാലിദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചിരുന്നു.ലക്ഷദ്വീപിലെ സ്‌നോർക്കെല്ലിംഗിനെക്കുറിച്ച് എക്‌സിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകൾ വൈറലായതിന് പിന്നാലെയാണ് മാലി മന്ത്രിയുടെ എക്സ് കുറിപ്പ് വന്നത്.
മാലിദ്വീപില്‍ ചൈനയുമായി ചങ്ങാത്തത്തിലുള്ള മുഹമ്മദ് മുയിസു അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. അതിന്റെ തുടർച്ച ആയാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. അധികാരത്തിലെത്തിയാല്‍ ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ നീക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും. ചൈനാ സന്ദര്‍ശനത്തിനും മുയിസു തയ്യാറെടുക്കുന്നുണ്ട്
അതേസമയം പരാമര്‍ശങ്ങളെ അപലപിച്ച് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്ത് വന്നു. മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപരാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യയെന്നും പറഞ്ഞ അദ്ദേഹം മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ മുഹമ്മദ് മുയിസു ഇന്ത്യയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിലൂടെ ആദ്യമായി അധികാരത്തിലെത്തിയ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്