ഹൈദരാബാദ്: ശബരിമല-മാളികപ്പുറം മേൽശാന്തിക്കായി കഴിഞ്ഞ രണ്ട് വർഷങ്ങളിലും അപേക്ഷിച്ചിരുന്നുവെങ്കിലും ഇക്കുറിയാണ് ഭാഗ്യം ലഭിച്ചതെന്ന് ശബരിമല മാളികപ്പുറം മേൽശാന്തി പി.ജി.മുരളീ നമ്പൂതിരി. ഹൈദരാബാദിലെ സോമാജിഗുഡ ശ്രീ അയ്യപ്പക്ഷേത്രത്തിൽ നടന്ന അനുമോദന ചടങ്ങിൽ തത്വമയിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോമാജിഗുഡ ശ്രീ അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായ ഇദ്ദേഹം കഴിഞ്ഞ 31 വർഷമായി ശ്രീധർമശാസ്താ സേവനം നടത്തി വരുകയായിരുന്നു. തൃശ്ശൂർ കുന്നംകുളം (പൂങ്ങാട് ഇല്ലം) സ്വദേശിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പി.ജി.മുരളി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ശബരിമല-മാളികപ്പുറം മേൽശാന്തിക്കായി അപേക്ഷിച്ചിരുന്നുവെങ്കിലും ഇക്കുറിയാണ് ശബരിമല മാളികപ്പുറം മേൽശാന്തിയായി ഭാഗ്യം ലഭിച്ചതെന്ന് മുരളീ നമ്പൂതിരി തത്വമയിയോട് പറഞ്ഞു.
ആന്ധ്ര – തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആദ്യ മാളികപ്പുറം മേൽശാന്തിയാവാൻ കാരണം ശബരിമല അയ്യപ്പ കടാക്ഷവും അയ്യപ്പഭക്തരുടെ പ്രാർത്ഥനകൾ കൊണ്ടുമാണന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ മലയാളികളും അയ്യപ്പഭക്തരും വളരെ സന്തോഷത്തോടെ അദ്ദേഹത്തിന്റെ നിയുക്തിയെ സ്വാഗതം ചെയ്തു. സോമാജിഗുഡ ശ്രീ അയ്യപ്പക്ഷേത്രത്തിൽ നടന്ന അനുമോദന ചടങ്ങിൽ സമൈകൃ സെക്രട്ടറി എം.എൻ. രാധാകൃഷ്ണൻ നായർ, വിനോദ്കുമാർ, രാജീവ് കുറ്റ്യാട്ടൂര്‍ തുടങ്ങിയവർ ചേർന്ന് പൊന്നാട അണിയിച്ച് മംഗളാശംസകൾ അറിയിച്ചു. ഹരിവരാസനം ട്രസ്റ്റ് തെലങ്കാന യൂണിറ്റ് അംഗങ്ങളും അയ്യപ്പക്ഷേത്ര ഭാരവാഹികളും അനുമോദനചടങ്ങിൽ പങ്കെടുത്തു. ശേഷം അയ്യപ്പദർശനത്തിനായി ശബരിമലയിലേക്ക് പുറപ്പെട്ടു.