കൊൽക്കത്ത: ബംഗാളിലെ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ വിട്ടുവീഴ്ചക്ക് തയ്യാറായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറാന്‍ തയ്യാറാകണമെന്നും മമത ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരുക്കേറ്റ ഡോക്ടറുടെ ചികില്‍സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ലെന്നും മമത വ്യക്തമാക്കി..
സമരം ശക്തമായതോടെ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നു. നിലപാടു കടുപ്പിച്ച കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമര്‍ശനമുയർത്തി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രിമാർക്കു നിർദേശം നൽകി. സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയവും റിപ്പോർട്ട് തേടിയിരുന്നു. വിഷയം ഒത്തുതീർപ്പാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയും ബംഗാൾ ഗവർണറും മമത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതിഷേധങ്ങൾക്കു പിന്നില്‍ ബിജെപിയാണെന്ന് മമത ആരോപിച്ചു.