ശ്രീനഗർ: ജമ്മുകശ്മീരിൽ പുൽവാമയ്ക്ക് സമാനമായ രീതിയിൽ ആക്രമണം നടത്താൻ സാധ്യതയെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെയും പാകിസ്താന്റെയും മുന്നറിയിപ്പ്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ അൽഖ്വെയ്ദയാണെന്നും വിവരമുണ്ട്. ഇതോടെ ജമ്മുകശ്മീരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ പാകിസ്താൻ ഭീകരവാദത്തിനെതിരേ കൂടുതൽ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പു നൽകി പാകിസ്താൻ രംഗത്തെത്തിയിരിക്കുന്നത്.
കശ്മീരിലെ ത്രാൽ മേഖലയിൽ വെച്ച് കഴിഞ്ഞ ദിവസം അൽഖായിദ ഭീകരനായ സാക്കീർ മൂസയെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ഇയാളുടെ മരണത്തിന് പകരം ചോദിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ് വിവരം.
ഹിസ്ബുൽ മുജാഹിദീനിൽ പ്രവർത്തിച്ചിരുന്ന മൂസ മൂന്ന് കൊല്ലം മുമ്പാണ് അതിൽ നിന്ന് വിഘടിച്ച് അൽഖായിദയുടെ അൻസർ ഖസ്വത്ത് ഉൽ ഹിന്ത് എന്ന സംഘടനയുടെ ഭാഗമാവുന്നത്. ഇതിനിടെയാണ് ഇയാൾ കൊല്ലപ്പെടുന്നത്.