കൊൽക്കത്ത: ജമ്മുകാഷ്മീരിൽ അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ബംഗാളി തൊഴിലാളികൾക്ക് കാശ്മീരിൽ നിന്ന് നിന്നും മടങ്ങാൻ സൗകര്യമൊരുക്കി പശ്ചിമ ബംഗാൾ സർക്കാർ. ശ്രീനഗറിൽനിന്ന് ഒമ്പത് പേരെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കാശ്മീരിൽ നടന്ന ആക്രമണത്തിനു പിന്നാലെ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടിരുന്നു.
ആവശ്യം പരിഗണിച്ച പശ്ചിമ ബംഗാൾ സർക്കാർ രണ്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ കാഷ്മീരിലേക്ക് അയച്ചു. ഇവരാകും തൊഴിലാളികളുടെ മടങ്ങിവരവ് സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുക എന്നും മതത വ്യക്തമാക്കി.
131 ബംഗാളി തൊഴിലാളികളാണ് കാഷ്മീരിൽ ഉണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെ ശ്രീനഗറിൽ എത്തിച്ചു. മറ്റുള്ളവരെ ബാരാമുള്ളയിൽനിന്നും താഴ്വരയുടെ മറ്റുഭാഗങ്ങളിൽനിന്നും ശ്രീനഗറിലേക്ക് എത്തിക്കുകയാണെന്നും മമത അറിയിച്ചു. പ്രത്യേക ട്രെയിനിലാകും ബംഗാൾ സർക്കാർ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നത്.