ഇംഫാൽ: അവസാനവട്ട അങ്കത്തിലേയ്ക്ക് ചുവടുവച്ച് മണിപ്പൂർ (Manipur Elections). സംസ്ഥാനത്ത് രണ്ടാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് ഇന്ന് നടക്കും. മണിപ്പൂരിന്റെ ചരിത്രത്തിലെ 12-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്നാൽ ബൂത്ത് പിടുത്തമുൾപ്പടെ അക്രമരീതികൾ പല സ്വാധീന മേഖലകളിലും കോൺഗ്രസ് നടത്തിയെന്ന് ബിജെപി ആരോപിച്ചു. പലയിടത്തും കള്ളവോട്ടുകൾ നടന്നുവെന്ന് കാണിച്ച് ബിജെപി പരാതിയും നൽകിയിരുന്നു. വോട്ടിംഗ് ക്രമക്കേട് നടന്ന 23 കേന്ദ്രങ്ങളുടെ പേരുവിവരം അടക്കമാണ് ബിജെപി പരാതി നൽകിയത്.
11-ാം നിയമസഭയിൽ 24 സീറ്റുകൾ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എൻഡിഎ സഖ്യം 36 സീറ്റുകളോടെയാണ് ഭരിച്ചത്. ആറ് പതിറ്റാണ്ട് ഭരിച്ച കോൺഗ്രസ് 17 സീറ്റുകളിൽ ഒതുങ്ങി. സഖ്യ കക്ഷികളടക്കം യുപിഎ നേടിയത് 25 സീറ്റുകളാണ്. അതേസമയം ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത് 60ൽ 38 സീറ്റുകളിലേക്കായിരുന്നു. ഇനി നടക്കാനുള്ളത് 22 സീറ്റുകളിലേക്കുള്ള പോളിംഗാണ്. ആദ്യഘട്ടത്തിൽ 78.09 ശതമാനം റെക്കോഡ് പോളിംഗാണ് നടന്നത്. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷമാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ഒരു തവണ നഷ്ടപ്പെട്ട അധികാര കസേര തിരികെ പിടിക്കുമെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്.