Sunday, May 19, 2024
spot_img

ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി ! ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും എതിർ കക്ഷികൾ

ഇടുക്കി: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ വയോധിക മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടിയുടെ ആവശ്യം. 10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എ‍ഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി.

മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ പ്രകടിപ്പിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തിയിരുന്നു. വാർത്തയുടെ ചുവട് പിടിച്ച് മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു ചില സിപിഎം അനുകൂലികളുടെ പ്രചാരണം. സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമൊക്കെ വാർത്തയെ അടിസ്ഥാനമാക്കി ഇടത് സൈബർ പോരാളികൾ പ്രചരിപ്പിച്ചു. എന്നാൽ തന്റെ പേരിൽ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത ഇളയ മകൾക്ക് മുൻപേ എഴുതിക്കൊടുത്തതാണെന്നും തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലുമില്ലെന്നും മറിയക്കുട്ടിവ്യക്തമാക്കി. മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്.

പ്രതിഷേധത്തിനൊടുവില്‍ മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തി കൈമാറിയിരുന്നു. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ നല്‍കിയത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles