തിരുവനന്തപുരം- കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഹെലൻ അലക്സിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒബതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഹെലൻ.
കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്റർ അകലെ മീനച്ചൽ ആറ്റിൽ ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ടുവരുബോഴാണ് ഹെലൻ അയ്യബാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് കാൽവഴുതി വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയും തോട്ടിലേക്ക് വീണു. നാട്ടുകാരുടെ സംയോജിതമായ ഇടപെടലിലൂടെ നിവേദ്യയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുത്തൊഴുക്കിൽ അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് കയറിയതാണ് കുട്ടികൾ വെള്ളത്തിൽ അകപ്പെടാൻ കാരണം. ഹെലനെ കണ്ടെത്താൻ രാത്രിയേറെ വൈകിയും നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു.