ദില്ലി: രാജ്യത്തെ എല്ലാ പുരുഷന്മാരും ബലാത്സംഗം ചെയ്യുന്നവരാണെന്ന് ആരോപിക്കരുതെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് എല്ലാവരും മുന്‍ഗണന നല്‍കുന്നു, എന്നാല്‍ എല്ലാ വിവാഹങ്ങളും അക്രമാസക്തമാണെന്നും ഓരോ പുരുഷനും ബലാത്സംഗം ചെയ്യുന്നവരാണെന്നും ആരോപിക്കുന്നത് അഭികാമ്യമല്ലെന്ന് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യസഭയിൽ വൈവാഹിക ബലാത്സംഗത്തെക്കുറിച്ചുള്ള സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ അനുബന്ധ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പരാമര്‍ശം.
ഗാര്‍ഹിക പീഡനത്തിന്റെ നിര്‍വചനത്തിലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ മൂന്ന്, ബലാത്സംഗം സംബന്ധിച്ച ഐപിസി സെക്ഷന്‍ 375 എന്നിവ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ബിനോയ് വിശ്വം എം പി ആരാഞ്ഞു.
രാജ്യത്തെ എല്ലാ വിവാഹങ്ങളെയും അക്രമാസക്തമായ വിവാഹമായി അപലപിക്കുന്നതും എല്ലാ പുരുഷന്മാരും ബലാത്സംഗം ചെയ്യുന്നവരാണെന്ന് ആരോപിക്കുന്നതും അഭികാമ്യമല്ല- കേന്ദ്രമന്ത്രി പറഞ്ഞു.
കൂടാതെ രാജ്യസഭയിലെ നടപടിക്രമങ്ങളുടെ 47-ാം ചട്ടം നിലവില്‍ സബ് ജുഡീസ് ആയ ഒരു വിഷയം വിശദീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മുതിര്‍ന്ന അംഗത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും സ്മൃതി ഇറാനി പറഞ്ഞു.
എന്നാൽ നിലവില്‍, രാജ്യത്തുടനീളം 30-ലധികം ഹെല്‍പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നു, അവയിലൂടെ 66 ലക്ഷത്തിലധികം സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്ത് 703 ‘വണ്‍ സ്റ്റോപ് സെന്ററുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്, ഇവ അഞ്ച് ലക്ഷത്തിലധികം സ്ത്രീകളെ സഹായിച്ചിട്ടുണ്ടെന്നും സ്‌മൃതി വ്യക്തമാക്കി.