കൊച്ചി : ബെവ്‌കോ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹങ്ങള്‍ക്ക് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബിവറേജസ് കടകള്‍ക്ക് മുന്നില്‍ കൂട്ടിയിടിയാണ് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എക്‌സൈസ് കമ്മീഷണറും ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒരു കാരണവശാലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ മദ്യശാലക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഞ്ഞൂറോളം പേരാണ് മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പറഞ്ഞു.
10 ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിക്കും കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഹൈക്കോടതി ഈ മാസം 16 ന് വീണ്ടും പരിഗണിക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona