കേരളത്തെ നടുക്കിയ പെരുമൺ ദുരന്തം; യഥാർത്ഥ കാരണം ഇന്നും അജ്ഞാതം | PERUMAN TRAGEDY
നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ് തികഞ്ഞു. ദുരന്ത കാഴ്ചകളുടെ നീറുന്ന ഓര്‍മ്മകള്‍ പതിറ്റാണ്ടു പിന്നിട്ടിട്ടും അപകട കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളിലെവിടെയോ സുരക്ഷിതമായി ഉറങ്ങുകയാണ്. ടൊര്‍ണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന വിശദീകരണം ദുരന്തത്തില്‍ കൊല്ലപ്പെട്ട 105പേരുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, കേരള ജനതപോലും ഇന്നും വിശ്വസിച്ചിട്ടില്ല. പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി അപകടം.
ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56നായിരുന്നു സംഭവം. 81 കി.മീ വേഗതയില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു കായലിലേക്ക് മറിയുകയായിരുന്നു.
അപകടകാരണം കണ്ടെത്താന്‍ രണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടും ടൊര്‍ണാഡോ തന്നെയാണ് കാരണമായി പറഞ്ഞത്.
നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ അന്ന് രക്ഷിക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട ബോഗികൾ ഉയർത്തുന്നതിനുള്ള റെയിൽവേയുടെ ശ്രമങ്ങൾപോലും പരാജയപ്പെടുകയാണുണ്ടായത്. അപകടം കാണാൻ കൊല്ലത്തേക്കൊഴുകിയ ജനങ്ങൾ അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ തടസ്സങ്ങൾ ചില്ലറയല്ലായിരുന്നു. ദുരന്തമാസ്വാദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും കൊല്ലത്ത് തമ്പടിച്ചവർ പെരുമണിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു ആദ്യ രണ്ട് ദിനങ്ങളിൽ. പിന്നെ പിന്നെ മരിച്ചവർ ദുർഗന്ധം പരത്തി തുടങ്ങിയപ്പോൾ പതുക്കെ പതുക്കെ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി. ദിനങ്ങൾ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona