തിരുവനന്തപുരം :വൻ മയക്കുമരുന്ന് വേട്ട. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം മാർത്താണ്ഡത്തു വെച്ചാണ് ആഡംബര കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത് . രാജസ്ഥാൻ സ്വദേശി പ്രകാശ്, ബാംഗ്ലൂർ സ്വദേശി രാജേഷ് എന്നിവരാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
മാർത്താണ്ഡം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടുർന്ന് മാർത്താണ്ഡത്തു നടത്തിയ വാഹന പരിശോധനക്കിടയിൽ പൊലീസിനെ കണ്ട് നിർത്താതെ ഓടിച്ചു പോയ കാറിനെ പിന്തുടുർന്ന ശേഷം തടഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും മാർത്താണ്ഡത്തു കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പ്രകാശ് തുണികടയും, രാജേഷ് ഇലക്ട്രോണിക് കടയും നടത്തി വരികയാണ്. ഇവർ കടയിൽ വച്ചും രഹസ്യമായി ലഹരി കച്ചവടം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ പൊലീസ് ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികള്‍ കേരളത്തിലേക്ക് ലഹരി കടത്തുന്ന അന്തർ സംസ്ഥാന എജെന്റ് ആയും പ്രവർത്തിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരെും വിശദമായി ചോദ്യം ചെയ്യുമെന്നും, സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.