തൃശ്ശൂർ: കുന്നംകുളത്ത് വൻ ലഹരിമരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ. കുന്നംകുളം എക്സൈസ് റേഞ്ച് സംഘമാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ജോൺ ഡേവിഡ്, വിഘ്നേഷ്, വിജയ് എന്നിവരെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി എ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നിന്നാണ് സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയിൽ 16 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ ലഹരി വസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതികൾ ഉൾപ്പെടുന്ന സംഘത്തിൽ ഇനിയും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി.