പത്തനംതിട്ട: ചിറ്റാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തില്‍ സിബിഐ (CBI) കുറ്റപത്രം സമര്‍പ്പിച്ചു. അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വനംവകുപ്പിന്റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ വീണപ്പോള്‍ ഉദ്യോഗസ്ഥര്‍ രക്ഷിക്കാതെ മാറി നിന്നു എന്നാണ് കേസ്. 2020 ജൂണ്‍ 28 വൈകിട്ട് നാലിന് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവില്‍ വീട്ടില്‍ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പിപി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം കുടുംബവീട്ടിലെ കിണറ്റില്‍ മത്തായിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. ഇവർ പിന്നീട് ജോലിയിൽ തിരികെ കയറി.