Friday, May 17, 2024
spot_img

മദ്ധ്യതിരുവിതാംകൂറിൽ മഹാഭാരതപ്പെരുമ വിളിച്ചോതുന്ന പാണ്ഡവീയ മഹാസത്രം മെയ് 11 മുതൽ 18 വരെ; തിരുവൻവണ്ടൂരപ്പന്റെ സന്നിധി വേദിയാകുക അഞ്ചമ്പല ദർശനസമവും സർവ്വപാപഹരവും സർവൈശ്വര്യദായകവുമായ മഹായജ്ഞത്തിന്; തത്സമയക്കാഴ്ച ഒരുക്കി തത്വമയി നെറ്റ്‌വർക്ക്

ചരിത്ര പ്രസിദ്ധമായ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് മെയ് 11 ന് തിരിതെളിയും. പരമപവിത്രമായ തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മെയ് 18 വരെയാണ് സത്രം. കുരുക്ഷേത്ര യുദ്ധാനന്തരം രാജസൂയത്തിന് മുമ്പ് ധൗമ്യ മഹർഷിയുടെ നിർദ്ദേശാനുസരണം പാണ്ഡവർ നടത്തിയ വൈശാഖമാസ പൂജയാണ് ഈ മഹായജഞം. പഞ്ച പാണ്ഡവന്മാർ ആരാധിച്ചു വന്നിരുന്ന മഹാവിഷ്‌ണു വിഗ്രഹങ്ങൾ അവരുടെ വനവാസകാലത്ത് മദ്ധ്യതിരുവിതാംകൂറിൽ അഞ്ചിടങ്ങളിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. യുധിഷ്ഠിരൻ തൃച്ചിറ്റാറ്റിലും, ഭീമസേനൻ തൃപ്പുലിയൂരിലും, അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻവണ്ടൂരിലും സഹദേവൻ തൃക്കൊടിത്താനത്തും പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം. പാണ്ഡവ തിരുപ്പതികൾ എന്നപേരിൽ പ്രശസ്തി നേടിയ ഈ ക്ഷേത്രങ്ങൾ നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളിൽ ഉൾപ്പെട്ടതാണ്. പൗരാണിക കാലം മുതൽ നടന്നുവരുന്ന വൈശാഖമാസ തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മഹാ യജ്ഞമാണ് പാണ്ഡവീയ മഹാവിഷ്‌ണു സത്രം.

പാണ്ഡവീയ തിരുപ്പതികളിൽ നിന്ന് ആനയിക്കപ്പെടുന്ന ചൈതന്യ വിഗ്രഹങ്ങൾ തിരുവൻവണ്ടൂരിലെ സത്രശാലയിൽ ഒരേ പീഠത്തിൽ പ്രതിഷ്ഠിച്ച് നടത്തുന്ന വിശേഷാൽ പൂജകളും വഴിപാടുകളുമാണ് സത്രം. ഓരോ ദിവസവും ഓരോ ഭാവങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഈ മഹായജ്ഞത്തിൽ പങ്കെടുക്കുന്നത് അഞ്ചമ്പല ദർശന സമവും സർവ്വപാപഹരവും സർവൈശ്വര്യദായകവുമാണെന്ന് വിശ്വസിക്കപ്പെടുന്നു.

നൂറുകണക്കിന് പണ്ഡിതർ മഹാഭാരത തത്വം വിശകലനം ചെയ്യുന്ന സത്രവേദി അറിവിന്റെ മഹാസ്രോതസ്സാണ്. ദിവസവും രാവിലെ ഗണപതി ഹോമം, നാരായണീയ പാരായണം, പൃഥഗാത്മത പൂജ പഞ്ച മഹാവിഷ്‌ണു പൂജ, കളഭാഭിഷേകം, ഹോമങ്ങൾ, പ്രഭാഷണങ്ങൾ, ഭജന, കലാപരിപാടികൾ തുടങ്ങിയവ പ്രതിദിന സത്ര കാര്യപരിപാടികളുടെ ഭാഗമാണ്. വൻ ഭക്തജന പങ്കാളിത്തത്തോടെ സത്രത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സത്രസമിതി ചെയർമാൻ ബി രാധാകൃഷ്ണ മേനോനും ജനറൽ കൺവീനർ എസ് കെ രാജീവും അറിയിച്ചു.

മെയ് 11 ന് സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രത്തിന് തുടക്കമാകും. അന്ന് വൈകുന്നേരം 06.30 ന് പഞ്ച പാണ്ഡവന്മാരുടെ ഉപാസനാ മൂർത്തികളായ വൈഷ്ണവ ചൈതന്യങ്ങൾക്ക് തിരുവൻവണ്ടൂരപ്പന്റെ തിരുമുറ്റത്ത് ആചാരപരമായ സ്വീകരണം നൽകും. മെയ് 12 ഞായറാഴ്ചയാണ് സത്രസമാരംഭ സഭ. വൈകുന്നേരം 07 മണിക്ക് സത്ര വേദിയിൽ വിഗ്രഹപ്രതിഷ്ഠയും കൊടിയേറ്റും നടക്കും. വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും പുറമെ നാടിന്റെ സാംസ്കാരികത്തനിമയും മഹാഭാരതപ്പെരുമയും വിളിച്ചോതുന്ന പ്രഭാഷണങ്ങളും കലാപരിപാടികളും സത്രവേദിയെ സജീവമാക്കും. സത്ര ചടങ്ങുകളുടെ മുഴുനീള തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമാണ്. യജ്‌ഞം തത്സമയം കാണുവാനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

https://www.youtube.com/@tatwamayinewslive/

Related Articles

Latest Articles