തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. പോലിസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്. ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർ ചേർന്ന് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാണ് യദുവിന്റെ ആവശ്യം.
എന്നാൽ സമാനസ്വഭാവമുളള ഹർജിയിൽ കഴിഞ്ഞ ദിവസം എടുത്ത കേസിൽ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ ഇന്ന് കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വർക്കു ഷോപ്പിൽ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പോലീസ് ശേഖരിച്ചു.