ദില്ലി : അദാനി ഗ്രൂപ്പ് അടക്കമുള്ള ഓഹരി കമ്പനികള്‍ക്കെതിരായ സ്ഥിരീകരിക്കാത്ത മാദ്ധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.അദാനി ഗ്രൂപ്പിനെതിരെ അതി ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണിനെതിരായി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് പുതിയ ഹര്‍ജി നൽകിയിരിക്കുന്നത്.സെബിക്ക് മുമ്പില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്ത്, ആരോപണങ്ങള്‍ സ്ഥിരീകരിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്നാണ് ആവശ്യം
സെബിക്ക് മുന്നില്‍ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെങ്കിലും ഹിൻഡൻബർഗ് ആരോപണങ്ങൾക്ക് മാദ്ധ്യമങ്ങൾ നല്‍കുന്ന അമിതപ്രധാന്യം മുതലെടുത്ത് ഷോര്‍ട്ട് സെല്ലര്‍മാര്‍ ഇതേ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ വഴി ഉന്നയിക്കുകയാണ്. ഇത് ഇന്ത്യന്‍ വിപണിയെ മുഴുവനായി മോശമായി ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
‘മാദ്ധ്യമങ്ങൾ തെളിയിക്കപ്പെടാത്ത ആരോപങ്ങൾക്ക് നല്‍കിയ അമിതപ്രധാന്യം ഇന്ത്യന്‍ ഓഹരി വിപണിയെ 50%ത്തിലേറെ തകര്‍ച്ചയിലേക്ക് നയിച്ചു. മാദ്ധ്യമങ്ങൾ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ആരോപണങ്ങളും പ്രസ്താവനകളും നിക്ഷേപകരില്‍ പരിഭ്രാന്തിയുണ്ടാക്കുന്നു. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാവുന്നു. വാസ്തവ വിരുദ്ധമായ ഇത്തരം വാര്‍ത്തകൾ നല്‍കുന്നതില്‍ നിന്ന് വിലക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നും ഇത് പണം കൊണ്ട് നികത്താന്‍ കഴിയാത്തതാവുമെന്നും ഹര്‍ജിയിൽ പറയുന്നു.