തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും.
കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.
മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എം എല്‍ എ, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെ ആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡി ഐ ജി എ. അക്‌ബര്‍, കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ഉദ്യാഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.