ഹിജാബ് ധരിക്കുന്ന മുസ്‍ലിം സ്ത്രീകൾ സ്വയം വിദ്യാഭ്യാസം നേടുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നുണ്ടെന്ന് പാർലമെന്റ് അംഗവും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസി. മുസ്‍ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഖുര്‍ആനില്‍ നിർദേശിച്ചതുകൊണ്ടാണ്. അവർ ഡോക്ടർമാരാകുന്നില്ലേ, എംബിഎയും എംസിഎയും പഠിക്കുന്നില്ലേ? അവർ രാജ്യത്തെ ശക്തിപ്പെടുത്തുന്നില്ലേ?– ഉവൈസി ചോദിച്ചു.
ഹിജാബ് ധരിക്കുന്ന ഒരു മുസ്ലിം സ്ത്രീ ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതാണ് തന്റെ സ്വപ്നമെന്നും ഉവൈസി ആവര്‍ത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം പെൺകുട്ടികളെ ഒറ്റപ്പെടുത്തുന്ന ബിജെപിയെ വിമർശിച്ച ഒവൈസി ഇത് അടിച്ചമർത്തലാണെന്നും പറയുന്നു. ഒരു വശത്ത് ക്ലാസ് മുറിയിൽ ഹിജാബ് മാറ്റാൻ നിർബന്ധിക്കുകയും മറുവശത്ത് മറ്റ് സമുദായങ്ങളിലെ വിദ്യാർഥികളെ അവരിടെ മതചിഹ്നം ധരിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് അടിച്ചമർത്തലിന്റെ രൂപമാണ്.
ഹിജാബ് പ്രശ്നം സുപ്രീം കോടതിയിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ ബി.ജെ.പി കോലാഹലം സൃഷ്ടിച്ചു. സുപ്രീകോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.