തിരുവനന്തപുരം- സുനാമിത്തിരകള്‍ ലോകത്തെ നടുക്കിയിട്ട് ഇന്ന് 19 വര്‍ഷം തികയുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ദിനത്തിന്‍റെ പിറ്റേന്ന്, അതായത് 2004 ഡിസംബര്‍ 26 നായിരുന്നു ഇന്ത്യ ഉള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങളില്‍ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലാകാതെ മരണത്തിന് അന്ന് കീഴടങ്ങിയത് ലക്ഷക്കണക്കിന് മനുഷ്യരാണ്. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിൻ്റെ പ്രതിഫലനമാണ് സുനാമിയായി രൂപാന്തരപ്പെട്ടത്. പതിനാല് രാജ്യങ്ങളെ അന്നത്തെ ദുരന്തം ബാധിച്ചു.
കരയിലേക്ക് കടല്‍ കയറി വരുന്നു’ എന്നാണ് സുനാമി ഉണ്ടായ 26ന് പുലര്‍ച്ചെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. സുനാമിയാണ് അതെന്ന് തിരിച്ചറിയാന്‍, അത് ഇത്രമാത്രം അപകടകാരിയാണെന്ന് മനസിലാക്കാന്‍ ആദ്യം ആര്‍ക്കും കഴിഞ്ഞിരുന്നില്ല.2,28,000 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്ക്. ഇന്ത്യയില്‍ 16,000 ത്തോളം പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്.
കേരളത്തിൽ മാത്രം 236 പേരുടെ ജീവൻ കടലെടുത്തു. അതിൽ ഏറിയപങ്കും കൊല്ലം ജില്ലയിലെ അഴീക്കലുകാരായിരുന്നു. 143 മനുഷ്യരെയാണ് ആ നാട്ടിൽ നിന്ന് രാക്ഷസത്തിരമാല കവർന്നത്. അഴീക്കലിലെ 8 കിലോമീറ്റർ ഓളം പൂർണമായും കടലെടുത്തു. പരുക്കേറ്റ് ആയിരങ്ങൾ ചികിത്സ തേടി. ഇന്ത്യയിൽ കേരളം കൂടാതെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിലും സുനാമി ദുരന്തം വിതച്ചു. കോടികള്‍ ചെലവഴിച്ചിട്ടും ഇനിയും പഴയതു പോലെയായിതീരാത്ത, ആവില്ലെന്നുറപ്പിക്കുന്ന സുനാമി നഷ്ടങ്ങള്‍ ഇന്നും തീരാവേദനയായി അവശേഷിക്കുന്നു.