ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ നമസ്കാരം, 1980കളുടെ കഥ തുടരുകയാണ്. 1984 ഏപ്രിൽ 26ന് കോൺഗ്രസ്സ് അനുഭാവിയായിരുന്ന ജഗ്മോഹൻ മൽഹോത്ര എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ജമ്മുകശ്മീർ ഗവർണറായി കേന്ദ്രം ഭരിയ്ക്കുന്ന രാജീവ് ഗാന്ധി സർക്കാർ നിയമിച്ചു. കോൺഗ്രസ്സ് നൽകിയ ആർട്ടിക്കിൾ 370 എന്നൊരു സമ്മാനം അവിടെയുള്ളതിനാൽ ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി 6 വർഷമാണ് എന്ന കാര്യം നമ്മളാരും മറക്കരുത്. എന്തിനെന്നാൽ ജഗ്മോഹൻ ഗവർണറാകുമ്പോൾ 7ആം അസംബ്ലിയാണ് കാശ്മീരിൽ ഉണ്ടായിരുന്നത്. നാഷണൽ കോൺഫ്രൻസ് പാർട്ടിയുടെ നേതാവ് ഫാറൂഖ് അബ്ദുള്ളയായിരുന്നു മുഖ്യമന്ത്രി.
ഇതേ കാലയളവിൽ തന്നെ കശ്മീരിൽ ഭീകരവാദ വിഷയങ്ങൾ വർദ്ധിയ്ക്കുകയും പാകിസ്താൻ്റെ കരങ്ങൾ കാശ്മീരിലേക്ക് ശക്തമായി നീളുകയും ചെയ്തുകൊണ്ടിരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയം കീഴ്മേൽ മറിഞ്ഞ് 1984 ജൂലായ് 2ന് ഫാറൂഖ് അബ്ദുല്ല രാജിവയ്ക്കുകയും അവാമി നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നേതാവ് ഗുലാം മുഹമ്മദ് ഷാ മുഖ്യമന്ത്രിയാകുകയും ചെയ്തു.
ഈ കാലയളവിൽ ഇന്ത്യയുടെ ആഗോള സുഹൃത്തായ സോവിയറ്റു നാട്ടിൽ ചില രാഷ്ട്രീയ സംഭവ വികാസങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ്റെ ജനറൽ സെക്രട്ടറിയായിരുന്ന സഖാവ്. മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് 1985 മെയ് മാസത്തിൽ, ലെനിൻഗ്രാഡിൽ (ഇപ്പോൾ സെൻ്റ് പീറ്റേഴ്‌സ്ബർഗ്) വച്ച് നടത്തിയ പ്രസംഗത്തിൽ ഗ്ലാസ്‌നോസ്റ്റിനെപ്പറ്റി സംസാരിച്ചു. Glasnost (объем) എന്ന റഷ്യൻ പദത്തിൻ്റെ അർഥം എന്തെന്നാൽ. (നിലവിൽ ഇംഗ്ലീഷ് നിഘണ്ടുവിലും ഈ പദം ചേർത്തിട്ടുണ്ട്.) ഭരണകൂടത്തിൻ്റെ സുതാര്യതയും ഒരു രാഷ്ട്രത്തിൻ്റെ ഭരണ സ്ഥാപനങ്ങൾ പുലർത്തേണ്ട വിശ്വാസ്യതയും സുതാര്യതയുമൊക്കെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കമ്യുണിസ്റ്റ് രാജ്യങ്ങൾ പൊതുവെ വിശ്വാസയോഗ്യമല്ല എന്നതും അവിടുത്തെ മാദ്ധ്യമ സ്വതന്ത്ര്യങ്ങളടക്കം വെറും തമാശയാണെന്നതും ഇന്നും വാസ്തവമായ സ്ഥിതിയ്ക്ക് അന്നത്തെ കമ്യുണിസ്റ്റ് സാമൂഹിക ബോധത്തിന് ഒട്ടും യോജിയ്ക്കാവുന്ന ഒരു പ്രയോഗമായിരുന്നില്ല അത്. നീതിന്യായ വ്യവസ്ഥയടക്കം സുതാര്യമാക്കണം എന്ന ഈ ആഹ്വാനം അങ്ങനെ അന്തരീക്ഷത്തിൽ നിലനിന്നു.
ഗോബച്ചേവ് വെറുതെയിരുന്നില്ല സോവിയറ്റ് യുണിയനിലെ നഗരമായിരുന്ന ടോഗ്ലിയാറ്റിയിൽ 1986 ഫെബ്രുവരി മാസത്തിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടി കോൺഗ്രസ്സിൽ സംബന്ധിച്ച് വീണ്ടും ഒരു പ്രസംഗം അദ്ദേഹം നടത്തി. അതിൽ പെരിസ്‌ട്രോയിക്കയെപ്പറ്റി (перестройка) അദ്ദേഹം സംസാരിച്ചു. സംഗതി എന്തെന്നാൽ സമൂലമായ സാമ്പത്തിക നയ പരിഷ്കരണവും ജനാധിപത്യവും അംഗരാജ്യങ്ങൾക്കുള്ള അഭിപ്രായ സ്വാതന്ത്ര്യവും മറ്റും സോവിയറ്റ് യൂണിയനിൽ കൊണ്ടുവരണം എന്ന ആശയമായിരുന്നു അത്. ഒരു കമ്യുണിസ്റ്റ് രാഷ്ട്രത്തിൽ നിന്നും കേൾക്കാൻ സാധ്യതയില്ലാത്ത ഈ സംസാരവും അങ്ങനെ ഗ്ലാസ്‌നോസ്റ്റിനെ പോലെ എയറിൽ നിന്നു. പക്ഷെ സോവിയറ്റ് അംഗരാജ്യങ്ങൾ ഇതേപ്പറ്റി ചിന്തിയ്ക്കാൻ തുടങ്ങി.
ഇതിന് ശേഷമാണ് ചെർണോബിൽ ആണവ ദുരന്തം സംഭവിയ്ക്കുന്നത്. അതോടെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി. ആഗോള സാഹചര്യങ്ങൾ ഇങ്ങനെ പരിണമിയ്ക്കുമ്പോൾ ഇന്ത്യയിലെ തുടർ സംഭവങ്ങളിലേയ്ക്ക് നമുക്ക് മടങ്ങാം.
പഞ്ചാബിൽ സിഖ് ഭീകരവാദവും മറ്റു പ്രശ്‍നങ്ങളും കൊടുമ്പിരി കൊള്ളുമ്പോൾ ജമ്മുകശ്മീരിലും പ്രശ്നങ്ങൾ തകൃതിയായിരുന്നു. 1986ൽ മുഫ്തി മുഹമ്മദ് സയ്യിദിൻ്റെ മണ്ഡലമായ അനന്ത് നാഗിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നു. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ ബിസിനസ് സ്ഥാപനങ്ങളും, സ്വത്തുവകകളും മുസ്ലീങ്ങൾ കൊള്ളയടിച്ചു. ഈ സംഭവങ്ങളെത്തുടർന്ന് ഗവർണർ ജഗ്മോഹൻ മൽഹോത്ര 1986 മാർച്ച് 6ന് ഗുലാം മുഹമ്മദ് ഷാ സർക്കാരിനെ പിരിച്ചുവിട്ടു. ശക്തമായ നടപടികളുമായി മുമ്പോട്ടുപോയി. അതിൽ പ്രധാനപ്പെട്ടതായിരുന്നു പ്രശസ്തമായ വൈഷ്ണോ ദേവി ക്ഷേത്രത്തെ മുസ്ലിം ഭീകരരിൽ നിന്നുമുള്ള ഭീഷണിയിൽ നിന്നും മുക്തമാക്കി ക്ഷേത്രഭരണത്തിന് ഒരു സമിതിയുണ്ടാക്കിയ പ്രവർത്തനം. ഇതോടെ ഗവർണറെ ഭീകരർ ലക്ഷ്യമാക്കുകയും പാകിസ്ഥാൻ ഭരണകൂടമടക്കം ഇന്ത്യയിലെ ഈ സംസ്ഥാന ഗവർണറെ ഭീഷണിപ്പെടുത്തി രംഗത്തു വരികയും ചെയ്തു.
അന്നത്തെ പാക്കിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ, കശ്മീർ ഗവർണറായിരുന്ന ജഗ്മോഹനെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവന്നു. അതിലൊന്നാണ് ‘ഭാഗ് മോഹൻ ഹം അസ് കൊ ജഗ് മൊഹൻ ഹൻ ബനാ ദേംഗാ’ (ഭയം മൂലം ജഗ്മോഹൻ ഓടിപ്പോകും എന്നും വിഘടനവാദികളാൽ ജഗ്മോഹൻ തുണ്ടം തുണ്ടമാകുമെന്നും) ധീരനായിരുന്ന ജഗ്മോഹൻ മൽഹോത്രയെ ഭയപ്പെടുത്താൻ ഈ പാകിസ്ഥാൻ ഡയലോഗുകൾക്ക് സാധിച്ചില്ല. കോൺഗ്രസ്സ് പാർട്ടിയുടെ വിശ്വസ്തൻ എന്ന് പരക്കെ അറിയപ്പെട്ടിരുന്നെങ്കിലും ഈ സന്ദർഭത്തിൽ ബിജെപിയടക്കമുള്ള പ്രതിപക്ഷം ജഗ്‌മോഹനെ പ്രശംസിച്ചു.
രാഷ്‌ട്രപതി ഭരണവും, ഗവർണർ ജഗ്മോഹൻ മൽഹോത്രയുടെ ശക്തമായ നടപടികളും സൃഷ്ടിച്ച സാമൂഹിക സാഹചര്യം കശ്മീർ രാഷ്ട്രീയത്തിൻ്റെ സ്വഭാവത്തിൽ ചെറിയ ചില മാറ്റങ്ങൾക്ക് വഴിവച്ചു. പ്രധാനമന്ത്രി രാജീവ്ജിയുടെ ഭരണത്തിൻ കീഴിൽ കശ്മീർ രാഷ്ട്രീയ നേതാവായ ഡോ. ഫാറൂഖ് അബ്ദുള്ള തൻ്റെ കേന്ദ്ര-കോൺഗ്രസ് (ഐ) വിരുദ്ധ പ്രസ്താവനകൾ നേർപ്പിക്കുകയും കോൺഗ്രസ്(ഐ) യുമായും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും അനുരഞ്ജനത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡോ. ഫാറൂഖ് അബ്ദുള്ളയുടെ മനോഭാവത്തിലുണ്ടായ ഈ മാറ്റം 1986 നവംബറിൽ കോൺഗ്രസും(ഐ) നാഷണൽ കോൺഫറൻസും തമ്മിൽ ഒരു ധാരണയുണ്ടാക്കി. ഇതാണ് ഫാറൂഖ് രാജീവ് അക്കോർഡ്. രാഷ്ട്രീയ അട്ടിമറി, മതമൗലികവാദം, പാകിസ്ഥാൻ അനുകൂല ശക്തികൾ എന്നിവയ്ക്കെതിരെ പോരാടുക, സംസ്ഥാനത്ത് സമഗ്രമായ സാമ്പത്തിക വികസനം കൊണ്ടുവരിക എന്നീ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ അക്കോർഡ്. ഇതിനെത്തുടർന്ന് 1986 നവംബർ 7ന് ഡോ. ഫാറൂഖ് അബ്ദുള്ളയുടെ കീഴിൽ ഒരു കൂട്ടുകക്ഷി സർക്കാർ ജമ്മുകശ്മീരിൽ പുനഃസ്ഥാപിച്ചു. (7 ആം അസംബ്ലിയിലാണ് ഇതൊക്കെ സംഭവിയ്ക്കുന്നത്)
ഈ കാലയളവിൽ തെക്കേ ഇന്ത്യൻ അതിർത്തി രാജ്യമായ ശ്രീലങ്കയിൽ ഇന്ത്യൻ വംശജരായ തമിഴരും ശ്രീലങ്കൻ വംശജരായ സിംഹളരും തമ്മിലുള്ള കലഹം മൂർച്ഛിച്ചു. വേലുപ്പിള്ള പ്രഭാകരൻ്റെ നേതൃത്വത്തിലുള്ള തമിഴ് പുലികളും (എൽ ടി ടി ഇ) ശ്രീലങ്കൻ പട്ടാളവുമായുള്ള ഏറ്റുമുട്ടലുകൾ ചോരച്ചാലുകൾ സൃഷ്ടിച്ചു. തമിഴ് പുലികളെ പലപ്പോഴും സഹായിച്ചിരുന്നതും അവർക്ക് ആയുധ പരിശീലനം നല്കിയിരുന്നതും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ശ്രീലങ്കയുടെ വടക്കൻ മേഖലയിലെ പട്ടണമായ ജാഫ്‌ന, തമിഴ് പുലികൾ കീഴടക്കി ഭരണം നടത്തുന്ന അവസ്ഥ സംജാതമായപ്പോൾ ശ്രീലങ്കൻ പട്ടാളം ജാഫ്‌നയെ ഉപരോധിയ്ക്കാൻ തുടങ്ങി. ഭക്ഷണമടക്കമുള്ള സംവിധാനങ്ങൾ ജാഫ്‌നയിൽ മുടങ്ങി.
ഈ ഘട്ടത്തിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ, പുലികൾക്ക് പിന്തുണ നൽകുവാനായി ശ്രീലങ്കയുടെ വടക്കൻ മേഖലയിലെയ്ക്ക് സഹായം എത്തിക്കാൻ തീരുമാനിച്ചുകൊണ്ട് ഒരു നാവിക നീക്കം നടത്തി. അതിനെ ശ്രീലങ്കൻ നാവിക സേന തടയുകയും ഇന്ത്യയുടെ ഉദ്യമം വായുസേന ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് 1987 ജൂൺ 4ന് ജാഫ്നയിൽ എയർ ഡ്രോപ്പിംഗ് സപ്ലൈകൾ നടത്തുന്ന പ്രവർത്തനം എയർഫോഴ്സ് തുടങ്ങി. ഇതിനെ ഈഗിൾ മിഷൻ 4 എന്നും ഓപ്പറേഷൻ പൂമാലൈ എന്നും അറിയപ്പെടുന്നു. ഇത് ശ്രീലങ്കൻ പട്ടാളക്കാർക്ക് ഇന്ത്യയോടുള്ള വൈരാഗ്യം ഉണ്ടാക്കുവാൻ പ്രധാന കാരണമായി.
ഈ സംഭവത്തോടെ വഷളായ ഇന്ത്യാ ശ്രീലങ്ക ബന്ധം ശരിയാക്കുവാനായി പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊളംബോയിൽ എത്തി. തുടർന്ന് 1987 ജൂലൈ 29ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻ്റ് ജെ. ആർ ജയവർധനെയും ചേർന്ന് കൊളംബോയിൽ വച്ച് ഇൻഡോ – ശ്രീലങ്കൻ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്താൻ ഇന്ത്യയുടെ സകല സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടിയായിരുന്നു അത്.
പിറ്റേ ദിവസം ജൂലൈ 30ന് ശ്രീലങ്കൻ പ്രസിഡണ്ടിൻ്റെ ഔദ്യോഗിക വസതിയിൽ സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ശ്രീലങ്കൻ നേവിയുടെ ഗാർഡ് ഓഫ് ഓണർ നൽകുന്ന ചടങ്ങിൽ പങ്കെടുക്കവെ സൈനികനായ വിജെമുനി വിജിത റൊഹാന ഡിസിൽവ എന്ന ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥൻ തൻ്റെ തോക്കുകൊണ്ട് രാജീവ് ഗാന്ധിയെ ആക്രമിച്ചു. തോക്കിൻ്റെ പാത്തികൊണ്ടുള്ള അടിയിൽ ചെറിയ പരിക്കുകളോടെ രാജീവ്ജി രക്ഷപെട്ടു. ഇന്ത്യയിൽ ഈ സംഭവം വളരെ അഭിമാനക്ഷതമുണ്ടാക്കി. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യയോടുള്ള ശ്രീലങ്കൻ സൈനികരുടെ വെറുപ്പിൻ്റെ ആഴം നമുക്ക് ഇതിൽ നിന്നും മനസിലാക്കാം. ഇതോടെ ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‍നങ്ങളിൽ ഇടപെടാതെയിരിയ്ക്കാൻ ഇന്ത്യയ്ക്ക് സാധിയ്ക്കില്ല എന്ന നിലവന്നു.
ഹൈന്ദവ സമൂഹത്തിലെ ജാതിബോധ വിരുദ്ധ പോരാട്ടങ്ങളിൽ നാഴികക്കല്ലായ ഒരു പ്രവർത്തനം ഇതിനിടയിൽ കേരളത്തിൽ സംഭവിച്ചു. ആർഎസ്എസ് പ്രചാരക് ശ്രീ. മാധവ്ജിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലുള്ള ചേന്ദമംഗലം പാലിയം പ്രദേശത്ത് 1987 ആഗസ്റ്റ് 26ന് ഹിന്ദു ആചാര്യ സദസ്സ് സമ്മേളിയ്ക്കുകയും ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്നും അങ്ങിനെ നേടിയവർക്ക് പൗരോഹിത്യത്തിന് അർഹതയുണ്ടെന്നും ഹിന്ദു പ്രാമാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു. ഇത് പിൽക്കാലത്ത് വലിയ സാമൂഹിക മാറ്റങ്ങൾക്ക് കളമൊരുക്കുകയും നമ്പൂതിരി സമുദായത്തിന് പുറമെയുള്ള മറ്റു ഹിന്ദു സമുദായങ്ങളിലുള്ളവർക്കും ക്ഷേത്ര പൂജകൾ നടത്തുവാനുള്ള അവസരം ലഭ്യമാകുകയും ചെയ്തു. ഈ സംഭവത്തിൻ്റെ അടിസ്ഥാനത്തിലുള്ള ക്ഷേത്രനിയമനങ്ങളെ ഹൈക്കോടതികളും സുപ്രീം കോടതിയുമടക്കം ശരിവയ്ക്കുന്ന കാഴ്ചകൾ പിന്നീട് ഭാരതം കണ്ടു.
തുടരും…