തിരുവനന്തപുരം: അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ പ്രതിയെ രക്ഷിക്കാൻ മന്ത്രി ആന്‍റണി രാജു തൊണ്ടി മുതൽ നശിപ്പിച്ച കേസിൽ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു. 16 വർഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നെടുമങ്ങാട് കോടതിയിൽ നിന്നും ഫയലുകൾ വിളിപ്പിച്ചത്.
അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂവിനെ രക്ഷിക്കാനാണ് തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്‍റണി രാജു ഇടപെട്ട് വെട്ടിച്ചെറുതാക്കിയത്.
നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് 22 പ്രാവശ്യം പരിഗണിച്ചിരുന്നു. എന്നാൽ വിചാരണയിലേക്ക് കടന്നില്ല. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് പ്രത്യേക ദൂതൻ മുഖേന ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് നൽകാനാണ് സിജെഎം നടപടിയെന്നാണ് സൂചന.