പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രിക്കാനാവാത്ത തിരക്കിൽ പെട്ട് ഭക്തജനങ്ങൾ വലയുമ്പോഴാണ് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന മന്ത്രിതല യോഗം തീരുമാനിച്ചത്.യോഗത്തിൽ തീരുമാനം ആയെങ്കിലും ഇത് വരെയും യാതൊരു നടപടികളും സന്നിധാനത്ത് നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.ഡിജിപി അനിൽകാന്ത് സന്നിധാനത്തെത്തിയപ്പോഴും തീരുമാനം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഭക്തജനത്തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമായതിനാൽ മുതിർന്ന സ്ത്രീകളും കുട്ടികളും വരിയിൽ തിങ്ങി ഞെരുങ്ങുകയാണ്.
പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.
.രണ്ട് ദിവസ മുൻപ് തിരക്ക് ക്രമാതീതമായി കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെയും ഇന്നുമായി തിരക്ക് നിയന്ത്രണാതീതമായിരിക്കുകയാണ്.ഇതിനിടയിൽ ഏറെ ബുദ്ധിമുട്ടിയാണ് കൊച്ചു കുട്ടികളും പ്രായമായ സ്ത്രീകളും ദർശനം നടത്തുന്നതെന്നാണ് പരാതി. മണിക്കൂറുകളോളം തിങ്ങി ഞെരുങ്ങി വരിയിൽ നിന്ന് അയ്യന്റെ ദർശനം വാങ്ങേണ്ടുന്ന അവസ്ഥയാണ് ഭക്തർ നേരിടേണ്ടി വരുന്നത്. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാനാണ് സാധ്യത. തീരുമാനം ഉടൻ നടപ്പിലായില്ലെങ്കിൽ ശബരിമലയിലെത്തുന്ന വലിയൊരു വിഭാഗം ഭക്തർ ദുരിതത്തിലാകുന്നതാണ്