ദിണ്ടിഗൽ: തമിഴ്നാട്ടിൽ അഞ്ചാം ക്ലാസുകാരി സ്കൂള്‍ മുറ്റത്തു പൊള്ളലേറ്റു മരിച്ചതിൽ ദുരൂഹത തുടരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നു പൊലീസ് പറയുമ്പോഴും ശരീരമാകെ പെട്രോൾ ഒഴിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും അധ്യാപകരെയും സഹപാഠികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
നൂറു കുട്ടികള്‍ മാത്രമുള്ള സ്കൂള്‍ മുറ്റത്തെ പാചക പുരയോടു ചേര്‍ന്ന് പെണ്‍കുട്ടി പൊള്ളലേറ്റിട്ടും ആരും അറിയാതിരുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. എന്നാൽ അപകടമാണോ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്.
കൊടൈക്കനാല്‍ പൂച്ചാലൂര്‍ സര്‍ക്കാര്‍ സ്കൂളിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി പതിവായി സഹോദരങ്ങളുമൊന്നിച്ചു സ്കൂളിനു സമീപമുള്ള വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കാന്‍ എത്തിയില്ല. അന്വേഷിച്ചെത്തിയ മാതാപിതാക്കളാണു സ്കൂളിന്റെ പാചക പുരയോടു ചേര്‍ന്ന് 60 ശതമാനം പൊള്ളലേറ്റു മരണത്തോടു മല്ലിടുന്ന മകളെ കണ്ടെത്തിയത്.
ഉടന്‍ സമീപത്തെ ഒട്ടഛത്രം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. പൊള്ളലേറ്റ സ്ഥലത്ത് പെട്രോളിന്റെ അംശം കണ്ടതു സംശയത്തിന് ഇടയാക്കി. പെണ്‍കുട്ടിയുടെ കരച്ചില്‍ സ്കൂളിലെ കുട്ടികളോ, അധ്യാപകരോ കേട്ടില്ലെന്നതും ദുരൂഹതയേറ്റി. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും ഒരു ദിവസത്തിലേറെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു.