മുംബൈ: മുംബൈയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 15 വയസ്സായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 2 കൗമാര പ്രായക്കാര്‍ അടങ്ങുന്ന 29 പേരാണ് 9 മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്.
വ്യാഴാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. ജനുവരിയില്‍ പെണ്‍കുട്ടിയുടെ കാമുകനായ യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പലയിടങ്ങളില്‍ വച്ചായി ഒമ്പത് മാസത്തിനിടെ പല തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.
പിന്നീട് മറ്റ് പ്രതികളായ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വീഡിയോ കാണിച്ചു ബ്ലാക്ക്മെയില്‍ ചെയ്യാനും കൂട്ടബലാത്സംഗം ചെയ്യാനും ഉപയോഗിക്കുകയായിരുന്നു. ഡോംബിവിലി, ബദ്‌ലാപൂർ, മുർബാദ്, റബലെ എന്നിടങ്ങളിൽ എത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ, ദത്താത്രേ കരലെ പറഞ്ഞു.