സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ന്യൂനപക്ഷത്തിന് പ്രധാനമന്ത്രിയിലാണ് വിശ്വാസമെന്നും ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് കൊണ്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസും രംഗത്തെത്തി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഭകൾ ചർച്ചകൾ നടത്തണമെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം. എന്നാൽ ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ല. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന നിലപാട് ശരിയല്ലെന്നും ഡോ.ഗീവർഗീസ് മാർ യൂലിയോസ് തുറന്നടിച്ചു.