കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരണവുമായി ബന്ധപ്പെട്ട് സിസിടിവി – ഡിവി ആർ കണ്ടെത്തുന്നതിനായി കൊച്ചി കായലിൽ പരിശോധന നടത്തി പൊലീസ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിലാണ് സ്ക്കൂബ ടീമിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
ഹാർഡ് ഡിസ്ക് കായലില്‍ ഉപേക്ഷിച്ചതായി റോയി വയലാറ്റ് അടക്കമുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. കണ്ണങ്കാട്ട് കായലിലാണ് പരിശോധന നടക്കുന്നത്. റോയി വയലാറ്റ് ഒഴികെയുള്ള പ്രതികളെ സ്ഥലത്ത് എത്തിച്ചു. ഇവർ ചൂണ്ടിക്കാണിച്ചു നൽകിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന. ഡിജെ പാർട്ടിക്കിടെ അസ്വാഭാവിക സംഭവങ്ങൾ നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാനാകാം ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. അതിനാൽ ഹാർഡ് ഡിസ്ക് കണ്ടെത്തുക കേസിൽ നിർണായകമാണ്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അതേസമയം, കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.