തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ ഇന്ന് മൂന്നു മരണം. റിയാസ്,രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. കൂട്ടിക്കലില്‍ ഒഴുക്കിൽപ്പെട്ടാണ് റിയാസ് മരിച്ചത്. മഴ കനക്കവേ കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം.
അതേസമയം തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.