ബിഷ്കെക്ക്: ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിൽ പാകിസ്താനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. അവർ കണക്ക് പറയേണ്ടിവരും. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ നിരപരാധികളെ കൊന്നെടുക്കിയ ഭീകരതയുടെ വൃത്തികെട്ട മൃഖം കാണാന്‍ കഴിഞ്ഞു . ഇന്ത്യ നിലകൊള്ളുന്നത് ഭീകരതയില്ലാത്ത സമൂഹത്തിനു വേണ്ടിയാണ് . രാജ്യങ്ങള്‍ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് പുറത്തുവന്ന് ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സന്നിഹിതനായ ഉച്ചകോടിയില്‍ മോദി പറഞ്ഞു.
ഭീകരവാദത്തെ നേരിടാന്‍ ജനങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍ പ്രധാനമാണ്. ഷാങ്ഹായി കോ ഓപ്പറേഷനിലെ അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതോടൊപ്പം കോ ഓപ്പറേഷനിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായി കോ ഓപ്പറേഷൻ അംഗ രാജ്യങ്ങളിലെ വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ റിന്യൂവബിൾ ഊര്‍ജമേഖലയില്‍ ഇന്ത്യ കൈവരിച്ച പുരോഗതി മോദി എടുത്തുകാട്ടി.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി നരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചക്ക് പറ്റിയ അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പാക്കിസ്ഥാൻ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ല. ഭീകരവാദത്തെ രാജ്യനയമായാണ് അവർ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.