തിരുവനന്തപുരം : വ്യവസായ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നൽകി. സംസ്ഥാനത്തെ നിരത്തിലുടനീളം സ്ഥാപിച്ച AI ക്യാമറ ഇടപാട് വിവാദമായതോടെ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഹനീഷ് സർക്കാരിനു കൈമാറിയിരുന്നു. ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങൾ കെൽട്രോൺ പാലിച്ചതായാണ് ഹനീഷിന്റെ കണ്ടെത്തൽ.
റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഏഴാം തീയതി മുഹമ്മദ് ഹനീഷിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതല മാറ്റി നൽകിയത് ഇതിന് പുറമെ ഹൗസിങ് ബോർഡിന്റെ ചുമതലയും നൽകി. എന്നാൽ പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
ഇന്ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം മുഹമ്മദ് ഹനീഷിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയ്‌ക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ആയുഷ് വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാൻസ് (എക്സപെൻഡിച്ചർ) സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം ഐഎഎസ് അർബൻ അഫയേഴ്സ് ഡയറക്ടറുടെ അധിക ചുമതല നൽകി. വി.വിഘ്നേശ്വരിയാണ് പുതിയ കോട്ടയം കളക്ടർ.