തീയേറ്ററുകളിൽ ആവേശമായ മോഹൻലാലിൻറെ ‘ആറാട്ട്‘ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രത്തിലൂടെ പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. ഒരു കംപ്ലീറ്റ് മോഹൻലാല്‍ ഷോയാണ് ചിത്രം.
‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്ന സിനിമാമേഖലയ്ക്ക് ആറാട്ട് നൽകുന്ന ഉണർവ് ചെറുതല്ല. മാത്രമല്ല തിയറ്റർ റിലീസിന് പിന്നാലെ ഒടിടിയിലും ആറാട്ട് സ്ട്രീമീംഗ് ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു രംഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിദ്ദിഖുമായുള്ള ഒരു സീനിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മോഹൻലാലിന്റെ കയ്യിൽ കിടക്കുന്ന വള ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നതിനിടെ പൊട്ടിപ്പോകുന്നുണ്ട്. ഇതോടെ താരത്തിന്റെ കൈ നന്നായി വേദനിക്കുകയും ചെയ്യുന്നു. എന്നാൽ, ടേക്ക് തടസ്സപ്പെടുത്താതെ പൊട്ടിപ്പോയ വള സ്വാഭാവികമായി കയ്യിലാക്കി ഡയലോഗ് പറഞ്ഞ് ആ സീൻ മോഹൻലാൽ പൂർത്തിയാക്കി. ഇപ്പോൾ ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ ബ്രില്യൻസിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ആരാധകർ പറയുന്നത്.
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനായി എത്തിയത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് വിലയിരുത്തല്‍. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്.