ആത്മീയ ഗുരു അവധൂത നാദാനന്ദയുടെ ആശ്രമം സന്ദർശിച്ച് ചലച്ചിത്ര താരം മോഹൻലാൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലെ ആശ്രമത്തിലെത്തിയായിരുന്നു അദ്ദേഹം അവധൂത ഗുരുവിനെ പ്രണമിച്ചത്.
മിക്ക യാത്രകളിലും മോഹൻലാലിന്റെ സന്തത സഹചാരിയായ സുഹൃത്തും എഴുത്തുകാരനും തിരക്കഥാകൃത്തും യോഗാ പണ്ഡിതനും പ്രഭാഷകനുമായ ആർ. രാമാനന്ദ് എന്ന റാമും ഈ യാത്രയിൽ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. അസാമിലെ കാമാഖ്യാ ക്ഷേത്രത്തിലേക്ക് നടത്തിയ തീർത്ഥയാത്രയിലും മോഹൻലാലിനെ രാമാനന്ദ് അനുഗമിച്ചിരുന്നു.
ആശ്രമം സന്ദർശിച്ച് അവധൂത ഗുരുവിനെ നേരിൽ കാണുക എന്നതും അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുക എന്നതും മോഹൻലാലിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.
ആശ്രമത്തിലെത്തിയ മലയാളികളുടെ അഭിമാന താരത്തെ ഗുരുജി സ്വീകരിക്കുകയും സേവാസ്ഥലിയിലെ കാലഭൈരവ മന്ദിരത്തിൽ കൊണ്ടുപോയി അഭിഷേകം ചെയ്യാൻ അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് മോഹൻലാലും രാമന്ദും ചേർന്ന് പുതുതായി നിർമ്മിച്ച യാഗശാലയുടെ അഗ്നി സ്ഥാപന കർമ്മവും നടത്തി.