വയനാട്: ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളായ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മോക് പോളിംഗ് നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളടക്കം മോക് പോളിംഗിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് സൂചന. നേരത്തെ കർണ്ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷെ സമയമുണ്ട് എന്ന നിലപാടിലായിരുന്നു കമ്മീഷൻ.
മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതിനെ തുടർന്നാണ് മുൻ വയനാട് എം പിയായ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജ്ജി മേൽക്കോടതികളും അനുവദിച്ചില്ല. ഇപ്പോൾ കേസ് ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കർണ്ണാടകയിലെ ഒരു റാലിയിൽ പ്രസംഗിക്കവെ മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിലാണ് കോടതി വിധി. രാഹുലിനെതിരെ സമാനമായ കേസ്സുകൾ മറ്റ് കോടതികളിലും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നത്.