കണ്ണൂര്‍: മങ്കി പോക്സ് ആണെന്ന് സംശയിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നടത്തിയ മങ്കി പോക്സ് പരിശോധനയിൽ സാംപിൾ നെഗറ്റീവായി. മങ്കിപോക്സല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ പെണ്‍കുട്ടിയോട് വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുകയും ഇതേ തുടര്‍ന്ന് പെൺകുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തതായും പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം മങ്കി പോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ ലോകാരോഗ്യസംഘടന. എന്നാല്‍ പൂര്‍ണ ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് രോഗം വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് നിഗമനം. എന്നാല്‍, രോഗവ്യാപനം തടയേണ്ടത് അനിവാര്യമാണെന്നും ഓര്‍മിപ്പിക്കുന്നു.
ആഫ്രിക്കയ്ക്ക് പുറത്തും മങ്കി പോക്സ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന കൂടുതല്‍ വിശദീകരണം നല്‍കുന്നത്. സ്പെയിന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ മങ്കി പോക്സ് മരണങ്ങള്‍ യൂറോപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ വൈറസിന്‍റെ സ്വഭാവത്തില്‍ വ്യക്തത കുറവില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരും ലോകാരോഗ്യസംഘടനയും അറിയിക്കുന്നത്.