കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഡിജിപി (DGP) അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ മാവുങ്കല്‍ പോലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
അനില്‍കാന്തും മോന്‍സനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനില്‍കാന്തില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. പൊലീസ് മേധാവിയായതിന് ശേഷം നിരവധി പേര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും പ്രവാസി സംഘടനയുടെ പ്രതിനിധി എന്ന നിലയിലാണ് മോന്‍സണ്‍ എത്തിയതെന്നും അനില്‍കാന്ത് മൊഴി നൽകിയതായാണ് വിവരം.
കഴിഞ്ഞ ദിവസം മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് മൂവരുടേയും മൊഴി രേഖപ്പെടുത്തിയത്.