കൊച്ചി: മോന്‍സന്‍ കേസിൽ (Monson Mavunkal) പ്രവാസി വനിത അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനികില്ലെന്ന് കോടതി അറിയിച്ചു. ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണിവ എന്നും എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂയെന്നും മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തു.
മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസ് എടുത്ത്. മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവരാണ് കൂട്ട് പ്രതികൾ.