പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ നടൻ മോഹൻലാലിനെ ചോദ്യം ചെയ്യുന്നതു നീളാൻ സാധ്യത. കേസന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ അടിയന്തിരമായി ദില്ലിക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ നീളുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. കഴിഞ്ഞയാഴ്ച്ച മോഹൻലാലിനു നോട്ടീസ് അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. മേഖലാ ഓഫീസിൽ എത്തണമെന്നായിരുന്നു കത്തിലെ നിർദ്ദേശം.
അതേസമയം മോഹൻലാൽ നേരിട്ട് ഹാജരാകാൻ സാധ്യതയില്ലെന്നും അതിനാൽ അഭിഭാഷകൻ ഹാജരായി വിശദീകരണം നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം. അഭിഭാഷകന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ മോഹൻലാൽ നേരിട്ട് ഹാജരാകേണ്ടി വരുവെന്നാണു വിലയിരുത്തൽ.
മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിട്ടുണ്ടെന്ന് ഇ.ഡിക്കു മൊഴി ലഭിച്ചിരുന്നു. മോൻസണുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ കൊണ്ടുവന്നതെന്നാണു മൊഴിയിൽ പറഞ്ഞിരുന്നത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന.