അന്തരിച്ച നടൻ പൂജപ്പുര രവിയുമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നെന്ന് കവിയും സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. താൻ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പടമില്ല എന്ന് വിളിച്ചുപറഞ്ഞാൽ തന്റെ അടുത്ത പടത്തിൽ അദ്ദേഹത്തിന് ഒരു വേഷം നൽകുമായിരുന്നു. വെറുമൊരു കൊമേഡിയൻ മാത്രമായിരുന്നില്ല. നല്ല കാരക്റ്റർ വേഷങ്ങൾ ഇണങ്ങുന്ന നടനാണ്. നാടകരംഗത്തുനിന്നാണ് വന്നതെങ്കിലും നാടകവേദിയുടെ സ്വഭാവം ഒഴിവാക്കി അഭിനയിക്കാൻ പൂജപ്പുര രവിക്ക് സാധിച്ചു. നാടകരംഗത്ത് പ്രശസ്തനായ ശേഷമായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. വളരെ വലിയ വേഷമേ ചെയ്യൂ എന്ന് നിർബന്ധമൊന്നുമില്ലാത്തയാളായിരുന്നു പൂജപ്പുര രവി” – ശ്രീകുമാരൻ തമ്പി പറഞ്ഞു.
വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് മറയൂരിലെ മകളുടെ വസതിയിലായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം. നേരത്തെ അദ്ദേഹം പൂജപ്പുര വിട്ട് മറയൂരിലെ മകളുടെ വീട്ടിലേക്ക് താമസം മാറിയതും വലിയ വാർത്തയായിരുന്നു.