കൊല്ലം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കൊല്ലം അഞ്ചല്‍ ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പോരാട്ടം കുറച്ചു കടുക്കും. കാരണം ബദ്ധശത്രുക്കളായ സി.പി.എമ്മിനും ബി.ജെ.പിക്കുമായി ഏറ്റുമുട്ടുന്നത് ഹൃദയംകൊണ്ടും രക്‌തബന്ധം കൊണ്ടും അടുപ്പമുള്ള രണ്ടുപേരാണ്. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനു രാജുമാണ് അവർ.
ബി.ജെ.പിക്കായി സുധര്‍മ്മയും സി.പി.എമ്മിനായി ദിനുവും ഏറ്റുമുട്ടുമ്പോള്‍ ഇരുവരുടെയും വോട്ട് ആര്‍ക്കാകുമെന്ന കൗതുകത്തിലാണ് നാട്ടുകാര്‍. നാട്ടില്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോഴും സി.പി.എം. ബി.ജെ.പി. വൈരുദ്ധ്യം പുറത്തുവച്ച് വീട്ടില്‍ അമ്മയും മകനും ഒന്നാണ്. വീട്ടിലെത്തിയാല്‍ രാഷ്‌ട്രീയം പറയരുതെന്ന സുധര്‍മയുടെ ഭര്‍ത്താവ് ദേവരാജന്റെ തീരുമാനം ഇരുവരും പാലിക്കുന്നു.
കഴിഞ്ഞ തവണ വനിതാ വാര്‍ഡായിരുന്ന ഇവിടെ എല്‍.ഡി.എഫാണ് വിജയിച്ചതെങ്കിലും ബി.ജെ.പി. സ്‌ഥാനാര്‍ഥിയായ സുധര്‍മ രണ്ടാം സ്‌ഥാനത്തെത്തിയിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡായപ്പോള്‍ സുധര്‍മയെ സ്‌ഥാനാര്‍ഥിയായി ബി.ജെ.പി. മുന്‍കൂട്ടി നിശ്‌ചയിച്ചിരുന്നു. ആദ്യകാല കമ്യൂണിസ്‌റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാ മോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അംഗമാണ്. ദിനു രാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്‌ക്കല്‍ മേഖലാ ട്രഷററാണ്