ലക്‌നൗ: സമാജ്‌വാദ് പാർട്ടി സ്ഥപകൻ മുലായം സിങ് യാദവിന്റെ നില അതീവഗുരുതരം. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില അടുത്ത 24 മണിക്കൂര്‍ അതീവ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മെദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ച് പിതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യവിവരങ്ങള്‍ തിരക്കിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിക്കുകയും മുതിര്‍ന്ന നേതാവിന് മികച്ച ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മൂത്രനാളിയിലെ അണുബാധയായിരുന്നു ആദ്യ രോഗം. ഇതു പിന്നീട് ശ്വാസതടസ്സവും വൃക്കസംബന്ധമായ സങ്കീര്‍ണതകളുമായി മാറി. മരുന്നുകളോട് കാര്യമായി പ്രതികരിക്കാതെ ആയതോടെയാണ് മുലായം സിങ്ങിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.