Friday, May 3, 2024
spot_img

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു

ദില്ലി: സംസ്ഥാനത്ത് ഇന്നും മഴ (Heavy Rain In Kerala)കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരം മുതൽ കർണാടക തീരം വരെയാണ് ന്യൂനമർദ്ദ പാത. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം. ശനിയാഴ്ച്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതോടനുബന്ധിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 9 ജില്ലകളിലും ശനിയാഴ്ച്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ തുലാവർഷം സജീവമായേക്കുമെന്നും. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു. മഴ മാറി നിന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 2200 ഘനയടിയാണ്. എന്നാൽ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയർന്നാൽ സ്പിൽവേയിലൂടെ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയോഗത്തിൽ തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീംകോടതിയുടെ തീരുമാനവും നിർണായകമാണ്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കൈക്കൊള്ളേണ്ട എല്ലാ നടപടികളും ഇടുക്കി ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ (Mullaperiyar Dam) ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീംകോടതി നിർദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി.

അന്നത്തെ സാഹചര്യത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. തുലാവർഷം ആരംഭിക്കുന്നതേയുള്ളു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കിയിലും കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതിനാൽപരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് ഈ നിർദ്ദേശത്തോട് യോജിച്ചു. തമിഴ്‌നാടിന്റെ റൂൾ കർവായ 138 അടി ആയാൽ സ്പിൽവേ തുറക്കാമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ ആശങ്ക നൽകുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും വെള്ളം തുറന്നാൽ പെരിയാർ തീരത്ത് ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Related Articles

Latest Articles