ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ കേരളത്തിനും തമിഴ്‌നാടിനും നിര്‍ദേശം നല്‍കി.
ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മാത്രമല്ല മേല്‍നോട്ട സമിതിയുടെ അധികാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേരളവും തമിഴ്‌നാടും സംയുക്ത യോഗം ചേരണം. തുടർന്ന് മിനിട്ട്‌സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അതേസമയം പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു. മേല്‍നോട്ട സമിതിയില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.