ശ്രീനഗർ: ഇസ്‌ലാമിക ഭീകരവാദത്തിന്റെ ഇരയായിരുന്ന കശ്മീരിൽ മുപ്പത്തിരണ്ടുവര്‍ഷത്തിനുശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ സിനിമാസ്വാദനത്തിന് അവസരമൊരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ഈ മാസം തുറക്കും. ശിവ്പോരയില്‍ മൂന്നുപ്രദര്‍ശനശാലകളിലായി 520 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള മുല്റ്റി പ്ലക്‌സ് തീയറ്ററാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. ഭാരതത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ കശ്മീരിൽ ഭീകരാക്രമണം വര്‍ധിച്ചതോടെ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് തിയേറ്ററുകള്‍ അടച്ചത്. എണ്‍പതുകളില്‍ താഴ്‌വരയില്‍ പതിഞ്ചോളം തിയേറ്ററുകളുണ്ടായിരുന്നു. ഇസ്‌ലാമിക ഭീകരവാദികൾ എല്ലാം അടച്ചു, അതില്‍ ചിലത് സുരക്ഷാസേനയുടെ ക്യാമ്പുകളാക്കി. മറ്റുചിലത് ഹോട്ടലുകളും ആശുപത്രികളുമായി.
1999-ല്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സര്‍ക്കാര്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ശ്രമിച്ചെങ്കിലും ആദ്യപ്രദര്‍ശനത്തിനിടെ ഭീകരാക്രമണമുണ്ടായി; ഒരാള്‍ മരിച്ചു. അതോടെ വീണ്ടും അടയ്ക്കുകയായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം സംസ്ഥാനത്ത് സമാധാനം തിരിച്ചുവരുന്നതിന്റെ മറ്റൊരു സൂചനയാണ് തീയറ്ററുകളുടെ വരവ്.