മുംബൈ: ലൈംഗികപീഡനക്കേസിൽ ആരോപണവിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി നാളെ വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ്. നാളെ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
നേരത്തേ, ബിനോയിയുടെ അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തിലായിരുന്നു പോലീസ്. മുൻകൂർ ജാമ്യഹർജി പരിഗണിച്ചതിനുശേഷം മാത്രം അറസ്റ്റ് മതിയെനന്നായിരുന്നു തീരുമാനം. എന്നാൽ, ബിനോയിക്കെതിരേ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ല എന്ന അനുമാനത്തിലാണ് ഇപ്പോള്‍ പോലീസും പ്രോസിക്യൂഷനും. ജാമ്യമെടുത്ത ശേഷം പോലീസ് അന്വേഷണവുമായി സഹകരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നാണ് സൂചന. ബിനോയ് എവിടെയെന്ന കാര്യത്തിൽ ഒരു സൂചനയും ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ഇതിനിടയിൽ ഉയരുന്നുണ്ട്.
പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ബിനോയിക്കുവേണ്ടി കേരളത്തിലേക്കു പോയ മുംബൈ പൊലീസ് സംഘം തിരിച്ചെത്തിയെങ്കിലും അവരുടെ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.