മുംബൈ:മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ട പാക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 10 വർഷം.മുംബൈ ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികം വന്നെത്തുന്നതിന് തൊട്ടുമുമ്പെയാണ് കസബിനെ തൂക്കിലേറ്റിയത്.
നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തനൊടുവില്‍ 2012 ആഗസ്റ്റ് 29നാണ് കസബിന്റെ വധശിക്ഷ ശരിവച്ചു കൊണ്ടുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിന് ശേഷം ദയാഹര്‍ജിയുമായി കസബ് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. എന്നാലിതും തള്ളപ്പെട്ടതോടെ കസബിന്റെ മരണം ഉറപ്പാവുകയായിരുന്നു. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് കസബ് കൊല ചെയ്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
2008 നവംബര്‍ 26നാണ് 166 പേര്‍ മിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണം അരങ്ങേറിയത്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളില്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. അതുകൊണ്ട് തന്നെ കസബിനെ ഉചിതമായ ശിക്ഷ നല്‍കുന്നത് ഇന്ത്യ അഭിമാനപ്രശ്‌നമായി തന്നെ കണ്ടിരുന്നു.