മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്. നിലവിൽ പാക്കിസ്ഥാനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് സാജിദ് മിർ. ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്.
ലഷ്കർ ഇ തൊയ്ബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാക്കിസ്ഥാനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സാജിദ് മിറിനെ 15 വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇപ്പോൾ സിഎംഎച്ച് ബഹവൽപൂരിൽ ചികിത്സയിലാണ് സാജിദ് മിർ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയാണ് ഇയാളെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചത്. നിലവിൽ സാജിദ് മിറിന്റെ നില ഗുരുതരമാണെന്നും, വെന്റിലേറ്ററിലാണെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നവരെയാണ് പാക്കിസ്ഥാൻ പോലീസും അധികൃതരും സംശയിക്കുന്നത്. ആയതിനാൽ, ഇവർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.